Onam banner

കേരളത്തനിമയുടെ നേരനുഭവം

കാര്‍ഷികോത്സവം

ഐതിഹ്യങ്ങള്‍ക്കപ്പുറം ഓണം നമുക്ക് കാര്‍ഷികോത്സവം കൂടിയാണ്. പേമാരിപ്പെയ്ത്തില്‍ വറുതി കിടന്ന കര്‍ക്കിടകത്തിന് പിന്നാലെ വിളവെടുപ്പിന്റെ ഉത്സവവുമായി എത്തുന്ന മാസമായത് കൊണ്ട് കൂടിയാണ് ചിങ്ങം മലയാളികള്‍ക്ക് വര്‍ഷാരംഭവും സമൃദ്ധവുമായിത്തീര്‍ന്നത്. ഓണത്തെ ഉത്സവമാക്കാനുള്ളതൊക്കെ കരുതിയാണ് ചിങ്ങത്തിന്റെ വരവ്.

കാര്‍ഷിക സമൃദ്ധിയുടെ പഴയകാല സ്മരണകളില്‍ നിന്ന് കൊണ്ടാണ് ചിങ്ങം ഒന്ന് നമുക്ക് കര്‍ഷക ദിനമായത്. മേടവും ചിങ്ങവും കാര്‍ഷിക സംബന്ധിയായ രണ്ട് സംക്രമ കാലങ്ങളാണ് നമുക്ക്. മേടപ്പത്തിനു പുത്തന്‍ തൈകള്‍ വെയ്ക്കുന്നു. തുടര്‍ന്ന് ചിങ്ങത്തില്‍ ധാന്യങ്ങളുടെയും ദീര്‍ഘകാല കൃഷികളുടെയും വിളവെടുപ്പാണ്. ഏപ്രിലില്‍ തുടങ്ങുന്ന വിരിപ്പ് കൃഷിയുടെയും കൊയ്ത്തു കാലവും. വര്‍ഷ ഋതു കഴിയുന്നതിന്റെ പ്രാധാന്യം കൂടി ചിങ്ങത്തിനുണ്ട്.

അശ്വതി ഞാറ്റുവേലയില്‍ തുടങ്ങി മകം ഞാറ്റുവേലയില്‍ അവസാനിക്കുന്ന ഒരു കൃഷിക്കാലം. തെളിഞ്ഞ വെയില്‍ കിട്ടിത്തുടങ്ങുന്ന കാലമാണ് മുമ്പ് ചിങ്ങത്തിലുള്ളത്. കളികളും, ആഘോഷങ്ങളും തീര്‍ത്ത്, വയറു നിറച്ചുണ്ട് തൃപ്തിയായി അടുത്ത കാര്‍ഷിക കര്‍മ്മ പദ്ധതിയിലേക്ക് ഇറങ്ങാനുള്ള കാലം. ചിങ്ങത്തിലെ പുതുവത്സരം ചിട്ടയായി ക്രമപ്പെടുത്തേണ്ടതിന്റെ മുന്നോടിയാണ് ഒരു കണക്കിന് അത്തപ്പത്ത്. മഴയ്ക്കിടയില്‍ കരുപ്പിടിപ്പിച്ച് എടുത്ത ധാന്യം വിത്തായും അരിയായും സൂക്ഷിക്കണം. അറയും പത്തായവും നിറയ്ക്കും കാലം. കര്‍ക്കിടക മഴ കൊണ്ട് പ്രകൃതിക്കുണ്ടായ മാറ്റങ്ങള്‍ തിരിച്ചറിയും കാലം. കര്‍ക്കടക മഴ വെള്ളം കൊണ്ട് ഭൂമി നിറച്ച ശേഷമാണ് ചിങ്ങമെത്തുന്നത്. ഒഴുക്കു വെള്ളം എക്കല്‍ കൊണ്ട് വന്ന് കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കും. പിന്നെ വേറെ വള പ്രയോഗങ്ങള്‍ പണ്ട് ഉണ്ടായിരുന്നില്ല. പുരുഷനും സ്ത്രീയും ഒരുമിച്ച് അദ്ധ്വാനിച്ച കാലം.

പറമ്പും പാടവും വീടും തൊഴുത്തുമെല്ലാം വൃത്തിയാക്കും കാലം കൂടിയാണ് ഓണം. ചിങ്ങ ദിനങ്ങള്‍ പരാധീനതകളുടെ കര്‍ക്കിടക കാലം കഴിഞ്ഞ് പ്രതീക്ഷയുടെ പുലരികളാണ്. ജലം ഒഴുകി പരന്ന് കൊയ്ത്ത് കഴിഞ്ഞ വയലുകളെ സമ്പുഷ്ടമാക്കും സമയങ്ങള്‍. ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കുമെന്നാണ്. കാര്‍ഷിക സംസ്‌കൃതിയുടെ നല്ല സ്മരണകള്‍ ഉയര്‍ത്തും നാളുകളല്ലേ നമുക്ക് ഓണക്കാലം. 

ഉത്സവ കലണ്ടര്‍