Onam banner

കേരളത്തനിമയുടെ നേരനുഭവം

ഉറുമ്പു സദ്യ

സമസ്ത ജീവജാലങ്ങളെയും സമഭാവനയോടെ കാണുന്നതാണ് നമ്മുടെ ഓണസങ്കല്പത്തിന്റെ മുഖ്യ സൗന്ദര്യം. മഹാബലിയുടെ ഐതിഹ്യവും ഓണപ്പാട്ടുകളും ഈ സമഭാവന മുന്നോട്ട് വയ്ക്കുന്നുണ്ട്. ഓണവും ഓണസ്സദ്യയും നമുക്ക് മാത്രമല്ല എല്ലാ ജീവികള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധവും ഈ കാഴ്ചപ്പാടുകളിലുണ്ട്. ദിവ്യവും ദീപ്തവുമായ അത്തരമൊരു ചടങ്ങാണ് ഉറുമ്പിനുള്ള സദ്യ. ചെറുതായ എല്ലാ പ്രാണികളും ഓണ സന്തോഷത്തില്‍ പങ്കാളികളാണെന്നും അവയ്ക്കും നമുക്കുള്ളതു പോലെ ഈയൊരു ദിനമുണ്ടെന്ന കരുതല്‍. തിരുവോണ ദിവസം വൈകിട്ടാണ് ഉറുമ്പിനോണം. അരി വറുത്ത് തേങ്ങ ചിരകിയതും ശര്‍ക്കരയുമായി കൂട്ടിക്കുഴച്ച് തൂശനിലയില്‍ വീടിന്റെ നാലു ഭാഗത്തും ഉറുമ്പുകള്‍ക്ക് കഴിക്കാനായി നല്കും. തിരുവോണത്തിന് മഹാബലിക്കൊപ്പം പാതാള വാസികളായ ഉറുമ്പുകളുമെത്തിയെന്ന വിശ്വാസം കൂടിയുണ്ട്. കുട്ടനാട്ടിലും കോട്ടയത്തും ഉത്തര മലബാറിലുമൊക്കെ ഈ ഉറുമ്പിനോണം ചടങ്ങുണ്ട്. ചിരട്ടയില്‍ അരിമാവ് കലക്കി ചിലയിടത്ത് ഉറുമ്പുകള്‍ക്ക് നല്കും. അരിമാവ് കൊണ്ട് അത്തപ്പുക്കളമൊരുക്കിയും ഉറുമ്പുകള്‍ക്ക് സദ്യ നല്കാറുണ്ട്. അരിമാവില്‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കുന്നതും ഉറുമ്പുകള്‍ക്കായി ചെയ്യാറുണ്ട്. മദ്ധ്യ തിരുവിതാംകൂറില്‍ ഇത് നമുക്കൊപ്പം വീട്ടിലുള്ള പല്ലികള്‍ക്കാണെന്നാണ് സങ്കല്പം. പല്ലികള്‍ക്കായി ഭിത്തിയില്‍ അരിമാവ് കോലവും വരയ്ക്കാറുണ്ട്. തെക്കന്‍ തിരുവിതാംകൂറില്‍ ഓണത്തിന് കന്നുകാലികളെ പൂജിക്കുന്ന ചടങ്ങുണ്ടാകാറുണ്ട്. കാലികളെ എണ്ണ തേച്ച് കുളിപ്പിച്ച് അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതം കൊണ്ട് പൊട്ട് തൊടുവിക്കും. വിശ്രമവും നല്കും. 

ഉത്സവ കലണ്ടര്‍