1952-ലെ ആദ്യ നെഹ്‌റു ട്രോഫി മത്സരത്തില്‍ വിജയം നേടിയ ചുണ്ടനാണ് നടുഭാഗം. സ്‌പര്‍ദ്ധ, മുറിവേല്‍ക്കല്‍, അഭിമാനം, മത്സരം എന്നിവയുമായി ചേര്‍ന്നു കിടക്കുന്നതാണ് നടുഭാഗം ചുണ്ടന്റെ കഥ.
ആലപ്പുഴ ജില്ലയിലെ കുട്ടനാടു ഭാഗത്ത് ചമ്പക്കുളത്തുള്ള രണ്ടു ഗ്രാമങ്ങളാണ് നടുഭാഗവും അമിച്ചകരിയും. ഇരു ഗ്രാമങ്ങള്‍ക്കും അവരുടേതായ ബോട്ട് ക്ലബ്ബുകള്‍ ഉണ്ട്. എങ്കിലും ചുണ്ടന്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇരു ക്ലബ്ബുകളും അവസരങ്ങള്‍ തുല്യമായി വിഭജിക്കുകയും അവരവരുടെ അവസരങ്ങളില്‍ ഈ ഓരോ ക്ലബ്ബും തുഴയല്‍ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്‌തു വന്നു. എന്നാല്‍ 1927-ല്‍ ചമ്പക്കുളം 'മൂലം വള്ളംകളി' നടത്താനുള്ള നടുഭാഗക്കാരുടെ അവസരത്തെ അമിച്ചകരി നിഷേധിച്ചു. ഇതില്‍ അപമാനിതരും കോപാകുലരുമായ നടുഭാഗം ഗ്രാമക്കാര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന M.E. Watts-നോട് പരാതി പറയുകയും അദ്ദേഹം പ്രത്യേകരീതിയിലുള്ള ചുണ്ടന്‍ വള്ളമായ പള്ളിയോടം വാങ്ങുവാന്‍ നടുഭാഗത്തെ സഹായിക്കുകയും ചെയ്‌തു. പള്ളിയോടത്തില്‍ കുറെ മാറ്റങ്ങള്‍ വരുത്തി നവീകരിച്ചതോടെ ഈ പുതിയ നടുഭാഗം ചുണ്ടന്‍ മത്സരങ്ങള്‍ക്ക് അനുയോജ്യമായി തീര്‍ന്നു. മാറ്റം വരുത്തിയ പള്ളിയോടത്തിനു പകരമായി ഒരു പുതിയ ചുണ്ടന്‍ വള്ളം നിര്‍മ്മിക്കാന്‍ നടുഭാഗം തീരുമാനിക്കുകയും 1940-ല്‍ സാധിക്കുകയും ചെയ്‌തു. 1952-ലെ നെഹ്‌റു കപ്പ് നേടിയതിനു ശേഷം 36 പ്രാവശ്യം അവസാന വട്ട മത്സരങ്ങളില്‍ ഉണ്ടായിരുന്നു എങ്കിലും ട്രോഫി നേടാന്‍ സാധിച്ചില്ല. പിന്നീട് 1986-ലും 1996-ലും ഈ ചുണ്ടനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി എങ്കിലും വിജയം നേടാന്‍ സാധിച്ചില്ല. അറ്റകുറ്റപ്പണികള്‍ ഉണ്ടായതോടെ പുതിയ ചുണ്ടന്‍ നിര്‍മ്മിക്കുവാന്‍ നടുഭാഗ നിവാസികള്‍ തീരുമാനിക്കുകയും 2014-ല്‍ അതു യാഥാര്‍ത്ഥ്യമാവുകയും ചെയ്‌തു. അങ്ങനെ പഴയ ഗ്രഹപ്പിഴകള്‍ തകര്‍ത്ത് 2019-ല്‍ നെഹ്‌റു ട്രോഫി നേടാന്‍ ഈ ചുണ്ടനു സാധിച്ചു. ഇന്ന് എല്ലാ പ്രധാന വള്ളംകളി മത്സരങ്ങളിലും മത്സരിച്ച് തങ്ങളുടെ വിജയഗീതം പാടുകയാണ് പുതിയ നടുഭാഗം ചുണ്ടന്‍.