ഇസ്ലാമിക വിവാഹ കരാര്‍ പ്രകാരം സാക്ഷികളുടെയും, മതപുരോഹിതനായ ക്വാസിയുടെയും സാന്നിദ്ധ്യത്തില്‍ വരന്റെയും, വധുവിന്റെയും രക്ഷിതാക്കള്‍ ഹസ്തദാനം ചെയ്യുന്നതിലൂടെ നിക്കാഹിന്റെ വിശുദ്ധ നിമിഷങ്ങള്‍ പൂര്‍ത്തിയാകുന്നു. പാരമ്പര്യം, സമുദായത്തിന്റെ അനുഗ്രഹം എന്നിവയാല്‍ രണ്ടു കുടുംബങ്ങളെയും ബന്ധിപ്പിക്കുന്ന ഈ നിക്കാഹ് ചടങ്ങ് വിശ്വാസത്തിന്റെ അര്‍പ്പണത്തിന്റെയും, സാമുദായിക പങ്കാളിത്തത്തിന്റെയും സാക്ഷ്യമാണ്. മുസ്ലീം വിവാഹങ്ങളുടെ കാതലും അതു തന്നെ.
നിക്കാഹ് കർമ്മം പൂർത്തിയായ ഉടൻ പള്ളിയിലോ വിവാഹ വേദിയിലോ കൂടിയിരിക്കുന്നവർക്ക് ഈന്തപ്പഴമോ മറ്റ് മധുരപലഹാരങ്ങളോ വിതരണം ചെയ്യുന്ന രീതിയുണ്ട്. ചടങ്ങിന് ശേഷം വരൻ അവിടെയുള്ള മുതിർന്നവരുമായി കൈകൊടുത്തു അനുഗ്രഹം വാങ്ങും.
കേരളത്തിലെ മിക്ക മഹല്ലുകളിലും നിക്കാഹ് ചടങ്ങ് കഴിഞ്ഞാലുടൻ പള്ളിയിലെ ഔദ്യോഗിക രജിസ്റ്ററിൽ വരനും വധുവിന്റെ പിതാവും സാക്ഷികളും ഒപ്പുവെക്കുന്നു.