അറബി മലയാളത്തിൽ അഷ്ടാംഗഹൃദയം
പ്രമുഖ ആയുര്‍വ്വേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിന് അറബി മലയാളത്തില്‍ പാട്ടുവഴിയില്‍ പുനരാലേഖനം നടന്നിട്ടുണ്ട്.വളരെ ശ്രദ്ധേയമാണിത്.അറബി മലയാളത്തിൽ രചിക്കപ്പെട്ട വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അഷ്ടാംഗഹൃദയത്തിന്റെ ഈ വിവർത്തനം.ഭാരതീയ വൈദ്യശാസ്ത്രമായ ആയുർവേദത്തിലെ അടിസ്ഥാന ഗ്രന്ഥമായ വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം', മലബാർ മേഖലയിലെ മുസ്ലീം സമുദായത്തിന് എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിൽ അറബി മലയാളത്തിലേയ്ക്ക് മാറ്റുകയായിരുന്നു.വിവര കൈമാറ്റത്തിനും ഈ ഭാഷ ഉപയോഗിച്ചതിന്റെ ഉദാഹരണമാണിത്.മറ്റൊട്ടേറെ വൈദ്യശാസ്‌ത്രഗ്രന്ഥങ്ങളും, സംസ്‌കൃത നിഘണ്ഡുവായ അമരകോശവും വിക്രമാദിത്യന്‍ കഥകളും അറബി മലയാളം ഗദ്യത്തില്‍ പകര്‍ത്തിയിട്ടുണ്ട്.
18-ാം നൂറ്റാണ്ടിലെ മുസ്ലീം പണ്ഡിതനും കവിയുമായ കുഞ്ഞായന്‍ മുസ്ലിയാര്‍ ആണ് ആദ്യകാലത്ത് അറിയപ്പെട്ട മാപ്പിള കവി.അദ്ദേഹത്തിന്റെ കൃതിയായ കപ്പല്‍പാട്ട് മനുഷ്യജീവിതത്തെ സമുദ്രത്തില്‍ ഒരു കപ്പലിന്റെ യാത്രയായി സങ്കല്‌പിച്ച് ജീവിതയാത്രയുടെ മനുഷ്യഗാഥയായി വിവരിക്കുന്നു.ഒപ്പം പ്രവാചകനായ മുഹമ്മദിനെ പ്രകീര്‍ത്തിക്കുന്ന നൂല്‍മാല, നൂല്‍ മദ് എന്നീ കൃതികളും രചിച്ചു.
1892 ല്‍ ജനിച്ച മോയിന്‍കുട്ടി വൈദ്യര്‍ ആണ് മാപ്പിള മലയാളത്തിലെ പ്രമുഖനായ കവി.അദ്ദേഹത്തിന്റെ ബദ്‌റുള്‍ മുനീര്‍ ഹുസ്‌നുള്‍ ജമാല്‍ എന്ന പ്രണയകാവ്യം ഏറെ പ്രസിദ്ധമാണ്.ഒരു മന്ത്രിയുടെ പുത്രിയായ ഹുസ്‌നുള്‍ ജമാലും രാജകുമാരനായ ബദ്‌റുള്‍ മുനീറും തമ്മിലുള്ള തീവ്രമായ പ്രണയകഥയുടെ വിവരണമാണ് ഈ നാടന്‍പാട്ടുകൃതി.വൈദ്യരുടെ ആദ്യകാല രചനകളില്‍പെടുന്നതാണിത്.എലിപ്പട, സലീക്വാത് എന്നീ കൃതികള്‍ പേര്‍ഷ്യന്‍ നാടോടികഥകളുടെ പദ്യാവിഷ്‌കാരമാണ്.മലപ്പുറത്തെ സാമൂതിരിയുടെ പടനായകനായ പാറനമ്പിയുമായി മുസ്ലീങ്ങള്‍ നടത്തിയ പോരാട്ടം വിവരിക്കുന്ന പടപ്പാട്ടാണ് മറ്റൊരു പ്രധാനകൃതി.മാപ്പിള പാട്ടിനെ ജനകീയമാക്കിയ കവിയാണ് മോയിന്‍കുട്ടി വൈദ്യര്‍.തമിഴ് ശീലുകളെയും വരികളെയും മലബാര്‍ വായ്‌മൊഴിയിലേക്കു സംയോജിപ്പിച്ച് അദ്ദേഹം അവക്ക് പ്രാദേശികഛായ പകര്‍ന്നു.
അദ്ദേഹത്തെ പിന്‍തുടര്‍ന്ന് ചേറ്റുവായ് പരിക്കുട്ടി (1886) മാപ്പിളപാട്ടില്‍ കൂടുതല്‍ പരിഷ്‌കരിച്ച മലയാളം ശൈലിയും ഭാഷയും പ്രയോഗത്തിലാക്കി.മലയാളത്തിലെ അറബി മലയാള സാഹിത്യ ചരിത്രത്തിലും വൈദ്യശാസ്ത്ര ചരിത്രത്തിലും സുവർണ്ണ അക്ഷരങ്ങളാൽ രേഖപ്പെടുത്തപ്പെട്ട വ്യക്തിത്വമാണ് ചേറ്റുവായ് പരിക്കുട്ടി.തുടര്‍ന്നുവന്ന ഷുജായ് മൊയ്‌ദു മുസലിയാര്‍ (സഫലമാല), ചാക്കീരി മൊയ്‌ദീന്‍കുട്ടി, കാഞ്ഞിരാല കുഞ്ഞിരായന്‍ കുട്ടി, ഖ്വാസിയാരകത്ത് കുഞ്ഞാവ, മുണ്ടബ്ര ഉണ്ണിമമ്മദ്, പുലിക്കോട്ടില്‍ ഹൈദര്‍ എന്നിവര്‍ തങ്ങളുടെ രചനകളിലൂടെ ഈ ശാഖയെ പരിപോഷിപ്പിച്ചു.
18-ാം നൂറ്റാണ്ടില്‍ അച്ചടി രംഗത്തുണ്ടായ സുപ്രധാന നേട്ടങ്ങള്‍ അറബി മലയാളം സാഹിത്യത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സഹായകമായി.തലശ്ശേരി, പൊന്നാനി, തിരൂരങ്ങാടി തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ മാപ്പിളമാര്‍ അച്ചടിശാലകള്‍ തുടങ്ങി.അറബി മലയാളം ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണ കേന്ദ്രമായി തിരൂരങ്ങാടി മാറി.ഇവിടെ നിന്നാണ് ലക്ഷക്കണക്കിന് ഖുർആൻ തർജ്ജിമകളും മാലപ്പാട്ടുകളും അച്ചടിക്കപ്പെട്ടത്.പാട്ടുകള്‍, കഥകള്‍, മതഗ്രന്ഥങ്ങള്‍ എന്നിങ്ങനെ അറബി മലയാളം സൃഷ്ടിക്കും വലിയൊരു ജനവിഭാഗത്തിനു എത്തിച്ചു നല്‍കാന്‍ ഇതു സഹായിച്ചു.