കേരളത്തിലെ മുസ്ലീം വീടുകളിലും വിരുന്നുകളിലും ഏറ്റവും സാധാരണമായി കാണപ്പെടുന്നതും എന്നാൽ കഴിക്കാൻ ഏറെ രുചികരവുമായ ഒന്നാണ് അരിപ്പത്തിരി. പത്തിരിയുടെ മൃദുത്വമാണ് അതിന്റെ ഏറ്റവും വലിയ ഗുണം.
അരിപ്പൊടി തിളച്ച വെള്ളത്തിൽ ഇട്ട് വാട്ടി കുഴച്ചെടുത്താണ് പത്തിരിയുണ്ടാക്കുന്നത്. ഈ മാവ് കൈകൊണ്ട് നന്നായി മർദ്ദിച്ച് ഉരുളകളാക്കി മാറ്റുന്നു. പത്തിരി പ്രസ്സിലോ അല്ലെങ്കിൽ പലകയിൽ വെച്ചോ പരത്തിയാണ് വട്ടത്തിലുള്ള നേർത്ത പത്തിരികൾ തയ്യാറാക്കുന്നത്.
എണ്ണ ഉപയോഗിക്കാതെയാണ് പത്തിരി ചുട്ടെടുക്കുന്നത്. ചൂടായ കല്ലിൽ വെച്ച് രണ്ട് വശവും തിരിച്ചിട്ട് വേവിക്കുന്നു. പത്തിരി നന്നായി പൊന്തി വരുമ്പോൾ അത് പാകമായി എന്ന് ഉറപ്പിക്കാം. കല്ലിൽ നിന്ന് മാറ്റിയ ഉടനെ പത്തിരികൾ അടുക്കി വെക്കുന്നത് അവയുടെ മൃദുത്വം നിലനിർത്താൻ സഹായിക്കും.
പേപ്പർ പോലെ നേർത്ത പത്തിരിയാണ് മലബാർ കല്യാണങ്ങളിലെ താരം. നൈസ് പത്തിരി എന്നാണ് ഇതിന് വിളിപ്പേര്.
അരിപ്പൊടിയിൽ തേങ്ങയും ജീരകവും ഉള്ളിയും ചേർത്ത് അല്പം കട്ടിയായി ഉണ്ടാക്കുന്ന പത്തിരി യെ ഒറോട്ടി എന്ന് വിളിയ്ക്കും. ഇത് എണ്ണയിൽ പൊരിച്ചെടുക്കാറുണ്ട്. പത്തിരി ചുട്ടെടുത്ത ശേഷം തേങ്ങാപ്പാലിൽ മുക്കി എടുക്കുന്നതിനെ പാൽപ്പത്തിരി എന്ന് പറയും.