Onam banner

കേരളത്തനിമയുടെ നേരനുഭവം

ഓണവില്ല്

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണ ദിവസം പുലര്‍ച്ചെ ശ്രീ പത്മനാഭന് സമര്‍പ്പിക്കുന്ന അപൂര്‍വ്വ ചിത്ര കലാസൃഷ്ടിയാണ് ഓണവില്ല്. പുരാണ കഥകള്‍ ആലേഖനം ചെയ്ത ഓണവില്ല് അഥവാ പള്ളിവില്ല് രൂപപ്പെടുത്തി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുള്ള അവകാശം കരമന മേലാറന്നൂര്‍ വിളയില്‍ വീട് കുടുംബത്തിന് മാത്രമാണ്. ക്ഷേത്ര സ്ഥപതി സ്ഥാനീയരും ആസ്ഥാന വാസ്തു ശില്പികളുമായിരുന്നു ഈ കുടുംബക്കാര്‍. ഒരു പക്ഷെ, കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര ആചാരങ്ങളില്‍ ഒന്നാകാം ഓണവില്ല് സമര്‍പ്പണം. പത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കമുണ്ട് ഈ ചടങ്ങിനെന്നാണ് കരുതുന്നത്.

ഇടക്കാലത്ത് നിലച്ചു പോയ വില്ല് സമര്‍പ്പണം എ.ഡി. 1425-ല്‍ വീര ഇരവി വര്‍മ്മയുടെ ഭരണ കാലത്ത് പുനരാരംഭിച്ചതായി മതിലകം രേഖകളില്‍ പരാമര്‍ശമുണ്ട്. 1731-ല്‍ മാര്‍ത്താണ്ഡ വര്‍മ്മ ക്ഷേത്രം ചുരുക്കി പണിതപ്പോള്‍ വിളയില്‍ വീട്ടിലെ പൂര്‍വ്വികനായ അനന്തപത്മനാഭന്‍ മൂത്താചാരി ആയിരുന്നു ക്ഷേത്ര സ്ഥപതി. കിഴക്കേ ഗോപുര വാതില്‍ കയറി കാണിക്ക വഞ്ചിയുടെ സമീപത്തെ തുണിയില്‍ ഇദ്ദേഹത്തിന്റെ ശില്പവുമുണ്ട്. ഓണവില്ലിന്റെ ഐതിഹ്യവും മഹാബലിയുമായി ബന്ധപ്പെട്ടതാണ്. വിശ്വരൂപം കാട്ടിക്കൊടുത്ത വാമനനോട് വിഷ്ണുവിന്റെ പത്തവതാരങ്ങളും അവയുടെ ഉപകഥകളും കൂടി കാട്ടിക്കൊടുക്കണമെന്ന് മഹാബലി അപേക്ഷിച്ചു. ഈ സമയം വിഷ്ണു വിശ്വകര്‍മ്മ ദേവനെ പ്രത്യക്ഷപ്പെടുത്തി. വിശ്വകര്‍മ്മാവ് ആദ്യ ഓണവില്ല് രചന നടത്തിയെന്നാണ് ഐതിഹ്യം. തന്റെ സന്നിധിയില്‍ എല്ലാ വര്‍ഷവും എത്തുന്ന മഹാബലിയ്ക്ക് കാലാകാലങ്ങളില്‍ വിശ്വകര്‍മ്മജരെ കൊണ്ട് അവതാര ചിത്രങ്ങള്‍ വരച്ച് കാണിച്ചു നല്കാമെന്നും മഹാബലിക്ക് വാഗ്ദാനം നല്കുന്നു. ഓണവില്ലിന്റെ ഐതിഹ്യം ഇങ്ങനെയാണ്. 

കടമ്പ് വൃക്ഷത്തിന്റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിര്‍മ്മിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളങ്ങളിലാണ് വില്ലുണ്ടാക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മാണം. വഞ്ചിനാടിന്റെ പ്രതീകമാണത്. ഓരോ ജോഡി വീതം 12 വില്ലുകള്‍ നിര്‍മ്മിക്കും.

ദശാവതാരം വില്ല്, അനന്തശയനം വില്ല്, ശ്രീരാമ പട്ടാഭിഷേകം വില്ല്, കൃഷ്ണലീല വില്ല്, ശാസ്ത വില്ല്, വിനായക വില്ല് എന്നിങ്ങനെയാണ് വില്ലുകള്‍. പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ഉപയോഗിക്കുക. 41 ദിവസം വൃതമെടുത്താണ് കുടുംബക്കാര്‍ ഇതിന്റെ ചിത്രരചന പൂര്‍ത്തിയാക്കുന്നത്. പുലര്‍ച്ചെ 5 മണിക്കാണ് ഓണവില്ല് സമര്‍പ്പണം. വലിയ സ്വീകരണമാണ് ക്ഷേത്ര നടയില്‍ സംഘത്തിന് നല്കുന്നത്. തുടര്‍ന്ന് ഓരോ ജോഡി വില്ലുകളും അതാത് ദേവ വിഗ്രഹങ്ങളില്‍ സമര്‍പ്പിക്കും. ഓണവില്ലെന്ന പേരില്‍ പണ്ട് ഒരു വാദ്യവും നിലവിലുണ്ടായിരുന്നു. തെങ്ങിന്‍ തടിയുടെ പാത്തി വളച്ചു കെട്ടി അതിന്റെ ഞാണിലാണ് ഈ വാദ്യം വായിച്ചിരുന്നത്. 

ഉത്സവ കലണ്ടര്‍