Onam banner

കേരളത്തനിമയുടെ നേരനുഭവം

ഓണപ്പൊട്ടന്‍

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ വീടുകളിലെത്തുന്ന തെയ്യമാണ് ഓണപ്പൊട്ടന്‍. ഓണേശ്വരന്‍ എന്നും വിളിപ്പേരുണ്ട്. ഓണത്തിന്റെ വരവറിയിച്ചാണ് ഓണപ്പൊട്ടന്റെ വരവ്. മഹാബലിയുടെ പ്രതിരൂപമാണ് ഓണപ്പൊട്ടനെന്നും വിശ്വാസമുണ്ട്. നാല്പത്തിയൊന്നു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച് പൂജ നടത്തിയാണ് വേഷം കെട്ടുക.

നേരം വെളുത്താല്‍ ആറുമണിയോടെ വീട്ടിലുള്ളവര്‍ക്ക് അനുഗ്രഹം നല്കി മറ്റ് വീടുകളിലേക്ക് ഐശ്വര്യ പ്രാര്‍ത്ഥനകളുമായി  ഓണപ്പൊട്ടന്‍ തിരിക്കും. ഒരിടത്തും നില്‍ക്കാതെ ഗ്രാമീണ വഴികളിലൂടെ വേഗത്തിലുള്ള നടപ്പാണ് ഓണപ്പൊട്ടന്റേത്. പരമാവധി വീടുകളിലെത്താനുള്ള പ്രയത്‌നമാണത്. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്യും. മണികിലുക്കിയാണ് വരവ്. ഓണപ്പൊട്ടന്‍ വാ തുറന്ന് ഒന്നും ഉരിയാടാറില്ല. അതുകൊണ്ടാണ് ഓണപ്പൊട്ടന്‍ എന്ന വിളിപ്പേര് ഉണ്ടായതും. വൈകിട്ട് 7-ന് വീട്ടില്‍ തിരിച്ചെത്തും വരെ ആരോടും മിണ്ടാന്‍ പാടില്ലെന്നാണ് ചിട്ട.

ഓണപ്പൊട്ടന്റെ വേഷവും മനോഹരമാണ്. മനയോലയും ചായില്യവും ചേര്‍ത്ത മുഖത്തെഴുത്ത്. ചൂഡകവും ഹസ്തകടവും ചേര്‍ന്ന ആടകള്‍. തെച്ചിപ്പൂവിനാല്‍ അലങ്കരിച്ച പൊക്കമുള്ള കിരീടം. ചിത്രത്തുന്നലുള്ള ചുവന്ന പട്ടും ഉടുക്കും. തോളില്‍ സഞ്ചിയും കൈയ്യില്‍ ചെറിയ ഓലക്കുടയും ഉണ്ടാകും. എന്നാലും ഒറ്റനോട്ടത്തില്‍ ഓണപ്പൊട്ടനെ വ്യത്യസ്തനാക്കുക ആ താടി തന്നെ. കമുകിന്‍ പൂക്കുല കൊണ്ടുള്ള നീണ്ട വെള്ളത്താടി ഓണപ്പൊട്ടന്‍ ചുണ്ടിന് മുകളിലാണ് കെട്ടുക. അതുകൊണ്ട് മൗനിയായ ഓണപ്പൊട്ടന്‍ ചുണ്ടനക്കിയാലും ആരും കാണില്ല. അരിയും ഓണക്കോടിയും ദക്ഷിണയും വീട്ടുകാര്‍ നല്കാറുണ്ട്. ചിലര്‍ ഭക്ഷണവും നല്കും. അരി നിറച്ച നാഴിയില്‍ നിന്ന് അല്പം അരിയെടുത്ത് പൂവും ചേര്‍ത്ത് ചൊരിഞ്ഞ് ഓണപ്പൊട്ടന്‍ അനുഗ്രഹിക്കും. വേഗത്തില്‍ അടുത്ത വീട്ടിലേക്ക് നീങ്ങും.

ഓണപ്പൊട്ടന്‍ പ്രതിഷ്ഠയാണ് കോഴിക്കോട് നാദാപുരം പരപ്പന ക്ഷേത്രത്തിലേത്. ഇവിടെ ഓണപ്പൊട്ടന്‍ തെയ്യവും കാരണവര്‍ തെയ്യവും ആടാറുണ്ട്. 

ഉത്സവ കലണ്ടര്‍