Onam banner

കേരളത്തനിമയുടെ നേരനുഭവം

കറ്റപ്പാട്ട് കഴിയ്ക്കല്‍

വടക്കേ മലബാറില്‍ ഓണക്കാലത്തുള്ള ഒരു പ്രധാന കാര്‍ഷിക ആചാരമാണ് കറ്റപ്പാട്ട് കഴിക്കല്‍. വിളയാനായ വയലുകളിലൂടെ പുള്ളുവര്‍ നല്ല വിളവിനും ഐശ്വര്യത്തിനും വേണ്ടി വീണ മീട്ടി പാടുന്ന ചടങ്ങാണിത്. രോഗങ്ങള്‍ ഉണ്ടാകാതെ, കീടങ്ങളുടെ ശല്യമില്ലാതെ ആരോഗ്യമുള്ള നെല്‍ക്കതിരുകള്‍ ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനകളാണ് ഈ പാട്ടുകള്‍. പാടവരമ്പത്ത് നാക്കിലയിട്ട്‌ അതിന്‍മേല്‍ നിലവിളക്ക് കൊളുത്തി വയ്ക്കും. ശേഷം പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് വയലിലിറങ്ങി മൂപ്പെത്താത്ത അല്പം കതിരുകള്‍ പൊട്ടിച്ചെടുത്ത് ഇലയില്‍ വച്ച് ചൊല്ലുന്നതാണ് കറ്റപ്പാട്ട് കഴിയ്ക്കല്‍.

പുള്ളുവക്കുടത്തിലെ തന്ത്രിയില്‍ മീട്ടി വീണയുടെ അകമ്പടിയോടെയാണ് പാട്ട് പാടുന്നത്. വിളകള്‍ക്ക് രോഗം വരുത്തല്ലെയെന്നും പാട്ടിലൂടെ പ്രാര്‍ത്ഥിക്കും. വാരി വിതച്ച വിത്ത് പൊലികെ, ഊരി വിട്ട കന്ന് പൊലിക, ഇരുകാലി പൊലിക, നാല്ക്കാലി പൊലിക, ഈ പാടം പൊലിക എന്നിങ്ങനെയാണ് പാട്ട് തുടരുക. പ്രാര്‍ത്ഥിക്കുന്ന പാടം പെറ്റു പെരുകണെയെന്നും പ്രാര്‍ത്ഥിക്കും. വിള മാത്രമല്ല കൃഷി ചെയ്യുന്ന കര്‍ഷകനും കന്നുകാലികള്‍ക്കും ഐശ്വര്യം വരട്ടെയെന്ന് കൂടി അഭ്യര്‍ത്ഥന ഉണ്ട്. കാള പൊലിക, കലപ്പ പൊലിക എന്നതെല്ലാം കൃഷിയുമായ ബന്ധപ്പെട്ട എല്ലാത്തിനുമുള്ള പ്രാര്‍ത്ഥനയാണ്. ഭൂമിയെയും, സൂര്യനെയും, നാഗങ്ങളെയും പാട്ടുകളില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. വിളവിന്റെ ഉല്പാദനം കൂട്ടണയെന്നതിനൊപ്പം വിളഞ്ഞ നെല്ലിന് എലിശല്യം ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് നാഗങ്ങളെ പ്രാര്‍ത്ഥിക്കുന്നത്. കൃഷിയെയും വിത്തിനെയും കറ്റപ്പാട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കും അന്നം കിട്ടാന്‍ ദേവലോകത്ത് നിന്നും ശ്രീ മഹാദേവി വിത്ത് നല്കിയെന്നാണ് ഐതിഹ്യം. ലക്ഷ്മി ദേവിക്കുള്ള സ്തുതി അതിനാണ്.

ഭൂലോകത്ത് കാര്‍ഷിക വൃത്തി ആരംഭിച്ചത് ശ്രീ ഭഗവതി കൈയ്യാല്‍ വാരി വിത്ത് വിതച്ചത് കൊണ്ടാണെന്ന പുരാവൃത്ത കഥനത്തോടെയാണ് കറ്റപ്പാട്ട് ആരംഭിക്കുന്നത്. 100-ലധികം വിത്തിനങ്ങള്‍ പൊലിക്കണമെന്ന് പേരുകള്‍ ചൊല്ലി പുള്ളുവര്‍ കറ്റപ്പാട്ടില്‍ പാടുന്നുണ്ട്. നാരോന്‍, നഗരി തൊണ്ണുറാന്‍, ഓടച്ചന്‍, പാല്‍ക്കഴമ്മ, ഉണ്ണിക്കറുക,  തഴുവന്‍ തുടങ്ങി അങ്ങനെ പോകുന്നു നമ്മള്‍ കേട്ടിട്ട് പോലുമില്ലാത്ത നെല്ലിനങ്ങളുടെ വിവരണം. പാട്ടു പാടുന്നവര്‍ക്ക് ദക്ഷിണയും കോടി മുണ്ടും, കതിര്‍കറ്റകളും നല്‍കിയാണ് സന്തോഷിപ്പിച്ച് യാത്രയാക്കാറുള്ളത്. നെല്‍കൃഷി പാടെ ഇല്ലാതാവുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് ഇത്തരം അനുഷ്ഠാനങ്ങള്‍ കൂടിയാണ്. പാലക്കാടും ഉത്തര മലബാറില്‍ ചിലയിടത്തും മാത്രമായി കറ്റപ്പാട്ട് കഴിയ്ക്കല്‍ ഇന്ന് ചുരുങ്ങിയിരിക്കുന്നു. 

ഉത്സവ കലണ്ടര്‍