Onam banner

കേരളത്തനിമയുടെ നേരനുഭവം

ആടിവേടന്‍ തെയ്യം

ഉത്തര മലബാറിലാണ് ഓണത്തിന്റെ അനുഷ്ഠാന കലകളില്‍ പലതും നടക്കാറുള്ളത്. തെയ്യത്തിന്റെ നാട്ടില്‍ കുട്ടിത്തെയ്യങ്ങളുടെ കാലം കൂടിയാണിത്. പാലക്കാടും കോലത്തുനാട് പ്രദേശങ്ങളിലും കര്‍ക്കിടകത്തില്‍ ആധിവ്യാധികള്‍ അകറ്റി ഐശ്വര്യ പൂര്‍ണ്ണമായ ചിങ്ങത്തെ വരവേല്ക്കാന്‍ ആടിവേടന്‍ തെയ്യം വീടുകളിലെത്തും.

ശിവ-പാര്‍വ്വതി സങ്കല്പമാണ് ആടിവേടന്റെ ഐതിഹ്യം. ഒറ്റവേഷത്തിലും ഇരട്ട വേഷത്തിലും ആടിവേടന്‍ എത്താറുണ്ട്. അര്‍ദ്ധനാരീശ്വര സങ്കല്പത്തിലാണ് ഒറ്റവേഷം. ആടിയും വേടനുമായി രണ്ട് വേഷത്തിലും വരുന്നുണ്ട്. വേടന്‍ ആണ് അങ്ങനെ ആദ്യം വരിക. മാസത്തിന്റെ പകുതിയാകുമ്പോള്‍ ആടിയും എത്തും. ആടി എന്ന പാര്‍വ്വതിവേഷം കെട്ടുക വണ്ണാന്‍ സമുദായത്തിലെ കുട്ടികളും വേടന്‍ എന്ന ശിവവേഷം കെട്ടുക മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്.

ആടിവേടന്‍ ചെണ്ടയുടെയും പാട്ടിന്റെയും അകമ്പടിയോടെയാണ് എത്തുക. എന്നാല്‍ യാത്രാവേളയില്‍ അകമ്പടി വാദ്യമുണ്ടാകില്ല. വീട്ടു പടിക്കല്‍ എത്തുമ്പോഴെ വാദ്യമുള്ളൂ. ആടിയ ശേഷം മഞ്ഞള്‍പൊടിയും ചുണ്ണാമ്പും ചേര്‍ത്ത ഗുരുതി വെള്ളം മുറ്റത്ത് കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും ഒഴിക്കുന്നതോടെ ദോഷങ്ങള്‍ പടിയിറങ്ങിയെന്നാണ് വിശ്വാസം. ആടിവേടന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയുമാണ് നല്കുക. ആടിത്തെയ്യത്തെ കര്‍ക്കിടോത്തി എന്നും വിളിക്കുന്നുണ്ട്. 

ഉത്സവ കലണ്ടര്‍