സുബ്രഹ്മണ്യനുളള നേർച്ചയായി നടത്തുന്ന കലാരൂപമാണ് കാവടിയാട്ടം. തമിഴ്‌നാട്ടില്‍ നിന്ന് ഉദയം കൊണ്ട വർണാഭമായ ഈ കലാരൂപം കേരളത്തിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് പരക്കെ കാണാവുന്നതാണ്.
കടും മഞ്ഞയോ കാവിയോ നിറമുളള വസ്ത്രങ്ങളണിഞ്ഞ ഭക്തർ ദേഹമാകെ ഭസ്മവും പൂശിയാണ് കാവടിയാടുക. പൂ കൊണ്ടും മയിൽപ്പീലി കൊണ്ടുമുളള കാവടികളുണ്ട്. സുബ്രഹ്മണ്യന്റെ വാഹനം മയിൽ ആണെന്നാണല്ലോ സങ്കൽപം. പൂക്കൾ കൊണ്ട് അലങ്കരിച്ചവ പൂക്കാവടിയും മയിൽപ്പീലി കൊണ്ടുണ്ടാക്കിയവ പീലിക്കാവടി അല്ലെങ്കിൽ അമ്പലക്കാവടിയെന്നുമാണ് അറിയപ്പെടുന്നത്.
കൈയിലൊതുങ്ങാവുന്നതു മുതൽ പതിനെട്ടടി ഉയരത്തിൽ വരെ കാവടികൾ ഒരുക്കാറുണ്ട്. കാവടി തലയിലേറ്റിയുളള നൃത്തമാണ് കാവടിയാട്ടം. ഉടുക്കും ചെണ്ടയുമൊരുക്കുന്ന താളത്തിനനുസരിച്ച് കാവടി സംഘത്തിന്റെ ചടുലമായ ചുവടുകളും അതിനൊപ്പം താളാത്മകമായി ഉലയുന്ന പലനിറക്കാവടികളും ഉത്സവപ്പറമ്പിലെ നിറക്കാഴ്ച്ചയാണ്. കാവടിയാട്ടത്തിന് ചിലപ്പോൾ നാദസ്വരവും അകമ്പടിയാവാറുണ്ട്.