മധ്യകേരളത്തിലെ കാളിക്ഷേത്രങ്ങളിൽ പ്രചാരത്തിലുളള അനുഷ്ഠാനകലയാണ് മുടിയേറ്റ്. ദാരികനെ വധിച്ച കാളിയുടെ വിജയമാഘോഷിക്കുന്ന ചടങ്ങാണിത്. കുറുപ്പ്, മാരാർ സമുദായത്തിൽ പെട്ടവരാണ് മുടിയേറ്റ് കലാകാരന്മാർ. കമനീയമായ ആടയാഭരണങ്ങളും ഘനമുളള മുഖത്തെഴുത്തും വലുപ്പമുളള മുടിയുമെല്ലാം ചേർന്ന് മുടിയേറ്റ് മാസ്മരികമായൊരു കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.
കാളിയുടെ കളമെഴുത്തോടെയാണ് മുടിയേറ്റ് ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ ദേവീസ്തുതികൾ പാടിക്കൊണ്ടിരിക്കും. മുടിയേറ്റ് തുടങ്ങുന്നതിനു മുമ്പായി പനയോല കൊണ്ട് കളം മായ്ക്കും. കാളിയെ അനുഗമിച്ച് കോയിമ്പറ്റ നായരും കൂളിയും ഉണ്ടായിരിക്കും. ദുഷ്ടമൂർത്തിയായ ദാരികൻ കാളിയെ പോരിനു വിളിക്കുകയും പരമശിവന്റെ അനുഗ്രഹത്തോടെ കാളി ദാരികനെ വധിച്ചുവെന്നുമാണ് ഐതിഹ്യം.