പാനകളി എന്നും അറിയപ്പെടുന്ന ഈ കലാരൂപം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പ്രചാരത്തിലുളളത്. മൂന്ന് ദിവസത്തെ ഉത്സവമാണ് പാന. ശ്രീകോവിലിനടുത്തായി 64 പാലക്കൊമ്പുകൾ കൊണ്ടുതീർത്ത് കുരുത്തോല കെട്ടിയലങ്കരിച്ച പന്തലിലാണ് പാന നടത്തുന്നത്. പന്തലിനുളളിൽ കളം വരച്ച് യഥാവിധി നാട്ടുന്ന പാലക്കൊമ്പിനടിയിൽ ചുവന്ന പട്ട് വിരിച്ച് അതിൽ പളളിവാൾ പ്രതിഷ്ഠിക്കുന്നു. പാലക്കൊമ്പ് കൈയിലേന്തിയാണ് പാനപിടിത്തമെന്ന ചുവടുകൾ വെയ്ക്കുന്നത്. പറയാണ് പാട്ടിന് അകമ്പടിയാകുന്ന പ്രധാന വാദ്യോപകരണം. ചടങ്ങുകൾക്കൊടുവിൽ കളത്തിനും പന്തലിനും വലംവെച്ച് വെളിച്ചപ്പാട് എത്തുന്നു. രാത്രിയിൽ ആരംഭിക്കുന്ന പാന മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കാറുണ്ട്.