പാവക്കൂത്തിന്റെ ഒരു വകഭേദമാണ് തോൽപ്പാവക്കൂത്ത്. പാലക്കാട് ജില്ലയിലെ കാളീക്ഷേത്രങ്ങളിൽ ഉത്സവങ്ങളുടെ ഭാഗമായി തോൽപ്പാവക്കൂത്ത് നടത്താറുണ്ട്. കമ്പരാമായണത്തിന്റെ ഉളളടക്കമാണ് തമിഴും മലയാളവും കലർന്ന ഭാഷയിൽ കൂത്തിൽ അവതരിപ്പിക്കാറ്. രാമന്റെ ജനനം മുതൽ പട്ടാഭിഷേകം വരെയുളള കഥ കൂത്തിലൂടെ അവതരിപ്പിക്കും. ക്ഷേത്രപരിസരത്ത് പ്രത്യേകമായി കെട്ടിയുണ്ടാക്കുന്ന ദീർഘ ചതുരാകൃതിയിലുളള കൂത്തു മാടത്തിലാണ് നിഴൽക്കൂത്ത് അരങ്ങേറുന്നത്. മാൻതോലും പോത്തിൻതോലുമാണ് പാവകളെ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. നല്ലവരായ കഥാപാത്രങ്ങൾക്ക് മാൻതോലും ദുഷ്ട കഥാപാത്രങ്ങൾക്ക് പോത്തിൻതോലുമാണത്രെ ഉപയോഗിക്കുക.
ഓരോ പാവയ്ക്കും ഏകദേശം 80 സെന്റിമീറ്ററോളം ഉയരമുണ്ടാകും. ആകാരം ഓരോന്നിനും വ്യത്യസ്തമായിരിക്കും. കൂത്തുമാടത്തിനു കുറുകെ വലിച്ചുകെട്ടിയിട്ടുളള വെളളത്തിരശ്ശീലയിലാണ് പാവകളെ ഉറപ്പിക്കുന്നത്. ഇതിനു പിറകിൽ സജ്ജമാക്കുന്ന മുളവടിയിൽ നിരയായി നാളികേരമുറികൾ നിരത്തി എണ്ണയൊഴിച്ച് തിരിതെളിക്കും. ഈ വെളിച്ചത്തിൽ പാവകളുടെ നിഴൽ തിരശീലയിൽ പതിയും. മുഖ്യ പാവക്കൂത്തുകാരനെ പുലവർ എന്നാണ് വിളിക്കുക. ഇപ്പോൾ ഈ അനുഷ്ഠാനകല പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും കവളപ്പാറയിലും മാത്രമായി ഒതുങ്ങിയിരിക്കുന്നു.