രാമായണത്തിലെ ഇതിഹാസപക്ഷിയായ ജടായുവിനായി സമര്‍പ്പിച്ച തീം പാർക്ക് ആണിത്. തിരുവനന്തപുരത്തുനിന്ന് അമ്പതുകിലോമീറ്റർ അകലെ ചടയമംഗലത്താണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ പക്ഷിപ്രതിമ സ്ഥിതി ചെയ്യുന്നത്.
സീതയെ അപഹരിച്ച് കൊണ്ടുപോകവേ തടയാൻ ശ്രമിച്ച ജടായുവിന്റെ ചിറക് രാവണൻ അരിഞ്ഞുവീഴ്ത്തി. ചിറകറ്റ ജടായു ചടയമംഗലത്തെ ഈ കുന്നിന്‍മുകളിലാണ് വീണതെന്നാണ് ഐതിഹ്യം.
കുന്നിൻപുറത്തെ പാറക്കെട്ടുകൾ അതേപടി നിലനിർത്തി ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിധത്തിൽ രാജീവ് അഞ്ചലാണ് തീം പാർക്കിനെ അണിയിച്ചൊരുക്കിയിട്ടുളളത്. പന്ത്രണ്ട് വർഷമെടുത്താണ് 750 ഉയരത്തിൽ കാഴ്ച്ചയുടെ ഈ മായികലോകം പൂർത്തിയാക്കിയത്. 65 ഏക്കറിലാണ് പാർക്ക്. പാറക്കെട്ടിനു മുകളിലൂടെ ഒരു കിലോമീറ്ററോളം കേബിൾ കാറിൽ സഞ്ചരിച്ചുവേണം മുകളിലെ ശില്പത്തിനടുത്തെത്താൻ. സാഹസികപ്രേമികൾക്ക് താഴെനിന്ന് രണ്ടുകിലോമീറ്റർ ദൈർഘ്യമുളള ട്രെക്കിങ്ങ് പാതയുമുണ്ട്. ശില്പത്തിനകത്ത് രാമായണകഥയുടെ അത്ഭുതലോകമാണ് സഞ്ചാരിയെ കാത്തിരിക്കുന്നത്. കൂടാതെ ജടായു - രാവണ യുദ്ധത്തിന്റെ 6 ഡി തിയറ്റർകാഴ്ച്ചയും ഒരുക്കിയിട്ടുണ്ട്. പക്ഷിയുടെ രണ്ടു കണ്ണിലൂടെ പുറംകാഴ്ച്ചകളും ആസ്വദിക്കാം.
പെയ്ന്റ് ബോള്‍, വാലി ക്രോസിങ്ങ്, റോക്ക് ക്ലൈമ്പിങ്ങ്, സിപ്പ് ലൈന്‍, ട്രക്കിംഗ്, അമ്പെയ്ത്ത്, എന്നിങ്ങനെ സാഹസിക വിനോദത്തിന്റെ വിവിധ ഇനങ്ങൾ അടങ്ങിയതാണ് അഡ്വഞ്ചർ പാർക്ക്. മലമുകളില്‍ ഉയരത്തിലുള്ള ഭക്ഷണശാല പാർക്കിന്റെ വിഹഗദൃശ്യം ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുളള സൗകര്യം തരുന്നു. സിദ്ധ സമ്പ്രദായത്തിലുള്ള സിദ്ധ കേവ് ഹീലിംഗ് കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : കൊല്ലം, ഏകദേശം 38 കി. മീ.
അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 51 കി. മീ.
അക്ഷാംശം: 8.884393, രേഖാംശം: 76.868477