കര്‍ണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിര്‍ത്തിയില്‍ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ. വടക്കു കിഴക്കായി തോല്‍പ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനപ്രദേശം. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സംരക്ഷിതപ്രദേശം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. വനമേഖലക്കകത്തും പുറത്തുമായി താമസിക്കുന്ന ഗിരിവര്‍ഗ്ഗക്കാരുടെയും മറ്റു കര്‍ഷകരുടെയും ജീവിത ശൈലിയും, വനസംരക്ഷണവും യോജിപ്പിച്ച ഒരു ഭരണ സംവിധാനത്തിനാണ് ഈ സംരക്ഷിത മേഖലാ അധികൃതര്‍ ഊന്നല്‍ നല്‍കുന്നത്. മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാല്‍ ഈ പ്രദേശം 'പ്രോജക്ട് എലിഫന്റി'ന്റെ ഭാഗമാണ്.
കടുവകളുടെയും പുള്ളിപ്പുലികളുടെയും ആവാസ കേന്ദ്രമാണ് ഇവിടം. കാട്ടുപോത്ത്, പുള്ളിമാന്‍, മ്ലാവ് എന്നിവയും കാണാം. ആര്‍ദ്ര ഇലപൊഴിയും കാടുകളും നിത്യഹരിത വിഭാഗങ്ങളിലും പെട്ട കാടുകള്‍ ഉള്ളതിനാല്‍ പക്ഷികള്‍, ചിത്രശലഭങ്ങള്‍, മറ്റു ഉരഗങ്ങള്‍, സസ്തനികള്‍ എന്നിവയും ധാരാളമായുണ്ട്. മുത്തങ്ങയിലേക്കുള്ള യാത്രയില്‍ തന്നെ വഴിയരികില്‍ വന്യജീവികളെ കാണാം. വനമേഖലയുടെ സംരക്ഷണത്തിനായി മുത്തങ്ങ വഴി കര്‍ണ്ണാടകയിലേക്കു രാത്രി വാഹനയാത്രയ്ക്കു വിലക്കു ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
മുത്തങ്ങ വന്യജീവി സങ്കേതം
സുല്‍ത്താന്‍ ബത്തേരി
ഫോണ്‍ : +91 4936 271010
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കോഴിക്കോട്, 97 കി. മീ. | അടുത്തുളള വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, 120 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 11.673755 രേഖാംശം : 76.36817