സത്യവ്രതസ്വാമികള്‍

സത്യവ്രതസ്വാമികള്‍

അയ്യപ്പന്‍പിള്ള എന്നായിരുന്നു സത്യവ്രത സ്വാമികളുടെ യഥാര്‍ത്ഥ നാമധേയം. നായര്‍ സമുദായത്തില്‍ ജനിച്ച അദ്ദേഹം അദൈ്വതാശ്രമത്തില്‍ വെച്ച്‌ ഗുരുവുമായി കൂടിക്കാഴ്‌ച നടത്തുകയും, ശിഷ്യത്വം സ്വീകരിക്കുകയും ചെയ്‌തു. സഹജീവി സ്‌നേഹവും, സാമൂഹിക പ്രതിബദ്ധതയും തികഞ്ഞ അദ്ദേഹം പരോപകാരിയായിരുന്നു. സത്യം വ്രതമാക്കിയ ആ മനുഷ്യസ്‌നേഹിക്ക്‌ സത്യവ്രതനെന്ന പേര്‍ ഗുരുവാണ്‌ നല്‍കിയത്‌. അദ്ദേഹത്തിന്റെ കഴിവ്‌ മനസ്സിലാക്കിയ ഗുരു, അദൈ്വതാശ്രമം സംസ്‌കൃത പാഠശാലയിലെ അധ്യാപകനായി നിയമിച്ചു. ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടി വളരെക്കാലം അദ്ദേഹം ശ്രീലങ്കയില്‍ താമസിച്ചു.

1924-ലെ സര്‍വ്വമത സമ്മേളനത്തിലെ മുഖ്യ സംഘാടകരിലൊരാളായിരുന്നു സത്യവ്രത സ്വാമികള്‍. ചരിത്രപരമായ പല തീരുമാനങ്ങളും ടി.കെ.മാധവന്‍ കൈക്കൊണ്ടതിന്‌ സത്യവ്രതന്റെ പിന്തുണയുണ്ടായിരുന്നു. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ പുറപ്പെട്ട സവര്‍ണ്ണ ജാഥയ്‌ക്കു പിന്നില്‍ സത്യവ്രത സ്വാമിയുടെ സ്വാധീനമുണ്ടായിരുന്നു. അദൈ്വതാശ്രമത്തിന്റെ സെക്രട്ടറി സ്‌ഥാനവും, അതോടനുബന്ധിച്ചുള്ള വസ്‌തുക്കളുടെയും മറ്റും കാര്യസ്ഥ പദവിയും സത്യവ്രതനെയാണ്‌ ഗുരു ഏല്‍പിച്ചത്‌. ജാതിക്കെതിരെ തീക്ഷ്‌ണമായി പ്രതികരിച്ച ശിഷ്യരില്‍ പ്രമുഖനായിരുന്നു സത്യവ്രതന്‍.

ശ്രീനാരായണ ചൈതന്യസ്വാമി

ശ്രീനാരായണ ചൈതന്യസ്വാമി

ചെറുപ്പത്തില്‍ തന്നെ സന്ന്യാസത്തോട്‌ താത്‌പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം ചട്ടമ്പി സ്വാമികളുടെ നിര്‍ദ്ദേശാനുസരണമാണ്‌ നാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചത്‌. ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്‌ഠാവേളയില്‍ പലപ്പോഴും ചൈതന്യസ്വാമികള്‍ പങ്കാളിയായിട്ടുണ്ട്‌. ശ്രീനാരായണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ശിവലിംഗദാസ സ്വാമികളും, ചൈതന്യസ്വാമികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഗുരു, തന്റെ ഷഷ്‌ഠിപൂര്‍ത്തി ആഘോഷവേളയിലാണ്‌ ചൈതന്യ സ്വാമികള്‍ക്ക്‌ സന്ന്യാസം നല്‍കിയത്‌. ശ്രീനാരായണധര്‍മ്മ പരിപാലനസംഘം രൂപീകരിച്ചപ്പോള്‍ അതില്‍ സാക്ഷിയായി ഒപ്പുവെച്ചത്‌ ചൈതന്യസ്വാമികളാണ്‌.

തലശ്ശേരി ജഗന്നാഥക്ഷേത്രം, കോഴിക്കോട്‌ ശ്രീകണ്‌ഠേശ്വര ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ശില്‍പകലാ വിദഗ്‌ദ്ധന്‍ കൂടിയായിരുന്ന ചൈതന്യ സ്വാമികള്‍ യോഗ വിദ്യയിലും, വൈദികകര്‍മ്മങ്ങളിലും അതിയായ താത്‌പര്യം കാണിച്ചിരുന്നു. ഗുരുവിന്റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിലും അദ്ദേഹം മുന്‍പന്തിയിലായിരുന്നു.

മറ്റ് വിഷയങ്ങൾ